Kerala
തൃശൂർ: കോർപറേഷൻ മേയറെ തീരുമാനിക്കാനുള്ള ഡിസിസി യോഗം ചൊവ്വാഴ്ച. ഇന്ന് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ലാലൂരിൽനിന്ന് വൻഭൂരിപക്ഷത്തിൽ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറിൽനിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകൾ ഉയർന്നു. ഡിസിസി വൈസ്പ്രസിഡന്റ് എന്ന നിലയിൽ ഡോ. നിജി ജസ്റ്റിനും പരിഗണനയിലുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു സിവിൽ സ്റ്റേഷൻ ഡിവിഷനിൽനിന്നു വിജയിച്ച എ. പ്രസാദ്, മിഷൻ ക്വാർട്ടേഴ്സ് ഡിവിഷനിൽനിന്നു വിജയിച്ച ബൈജു വർഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലർമാർ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
സാമുദായിക സമവാക്യം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ടാകും മേയർ ആരെന്നു തീരുമാനിക്കുക. എറണാകുളം കോർപറേഷനിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളയാളെ മേയറായി പരിഗണിക്കുന്നതിനാൽ തൃശൂരിൽ ഹൈന്ദവിഭാഗത്തിൽനിന്നുള്ളയാൾ വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
കഴിഞ്ഞവട്ടം മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള എം.കെ. വർഗീസ്, എം.എൽ. റോസി എന്നിവരായിരുന്നതിനാൽ ഈ വാദത്തിനാണു മുൻതൂക്കം. ഐ ഗ്രൂപ്പ് നേതാക്കൾ ക്രിസ്ത്യൻ വിഭാഗത്തിനുവേണ്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണു വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം ജനുവരിയിൽതന്നെ നടത്തി പ്രചാരണത്തിൽ മുൻതൂക്കം നേടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. തൃശൂർ മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലുള്ളയൾക്കു പ്രഥമ പരിഗണന നൽകിയാൽ മേയറായി സുബി ബാബുവിനു നറുക്കു വീഴും.
രണ്ടാം ഘട്ടത്തിൽ ലാലിയെയും പരിഗണിക്കും. എന്നാൽ, കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവസന്പത്താണു ലാലിയുടെ മേൻമ. സാമുദായിക പരിഗണനയും പാർട്ടിയിലെ സ്ഥാനവും കണക്കാക്കി ഡോ. നിജി ജസ്റ്റിന്റെ പേര് ഉയർന്നെങ്കിലും പരിചയക്കുറവാണ് തടസം. മുക്കാട്ടുകരയിൽനിന്നു വിജയിച്ച ശ്യാമള മുരളീധരൻ, അഡ്വ. വില്ലി ജിജോ എന്നിവരുടെ പേരുകളും ഒരുഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.
Kerala
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്.
എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
കോൺഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എൽഡിഎഫിനൊപ്പം മത്സരിച്ച് കൗൺസിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി കൂട്ടിച്ചേർത്തു.