തൃശൂർ: കോർപറേഷന്റെ ഒമ്പതാമത്തെ മേയറായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. 35 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ഡോ. നിജി നേടിയത്. എൽഡിഎഫ് സ്ഥാനാർഥി കാളത്തോടുനിന്നു ജയിച്ച എം.എൽ. റോസി 13 വോട്ടുകളും തേക്കിൻകാട് ഡിവിഷനിൽനിന്നു വിജയിച്ച എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടും വോട്ടുകൾ നേടി.
ചിയ്യാരത്തുനിന്നും കുരിയച്ചിറയിൽനിന്നും സ്വതന്ത്രസ്ഥാനാർഥികളായി മത്സരിച്ചുജയിച്ച റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ടുചെയ്തു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വരണാധികാരിയായിരുന്നു.
തുടർന്ന് ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കും. അയ്യന്തോൾ ഡിവിഷനിൽനിന്നു വിജയിച്ച കോൺഗ്രസിലെ എ. പ്രസാദാണ് യുഡിഎഫ് സ്ഥാനാർഥി.
ഇതോടെ പത്തുവർഷം നീണ്ട എൽഡിഎഫ് ഭരണത്തിന് അറുതിവരുത്തി തൃശൂർ കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി നിലവിൽവന്നു.
കിഴക്കുംപാട്ടുകരയിൽനിന്ന് 614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഡോ. നിജി ജസ്റ്റിൻ കോർപറേഷനിലേക്കു വിജയിച്ചത്. ആദ്യമായാണു തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും നിജി ജസ്റ്റിൻ സജീവമാണ്. നിലവിൽ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആകെയുള്ള 56ൽ 33 ഡിവിഷനുകളിൽ വിജയിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലേക്കു ഭൂരിപക്ഷം നേടിയത്. എൽഡിഎഫ് 13 സീറ്റുകളും ബിജെപി എട്ടു സീറ്റുകളുമാണ് നേടിയത്.